ദില്ലി : ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ എത്തിയ പ്രവർത്തകരും കർഷകരും തമ്മിലാണ് സംഘർഷമുണ്ടായത്.
വലിയ പോലീസ് സന്നാഹത്തിനിടെയാണ് സംഘർഷം നടന്നത്. ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞെന്നും പ്രകോപനപരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കർഷകർ ആരോപിക്കുന്നത്. സംഘർഷം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നും ആരോപണം. എന്നാല്‍ കർഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം. ബിജെപി സംഘത്തിന് നേരെ കർഷകർ കരിങ്കൊടി കാണിച്ചിരുന്നു.