തിരുവനന്തപുരം : ജീവനക്കാരിൽ ആത്മവിശ്വാസത്തിനൊപ്പം അച്ചടക്കബോധം സൃഷ്ടിക്കുന്നതിനും കായിക മത്സരങ്ങൾ നൽകുന്ന സംഭാവന മഹത്തരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വനം വകുപ്പിൻ്റെ കായിക മേള ജീവനക്കാർക്ക് ശാരീരിക, മാനസിക ഊർജ്ജം നൽകുന്നതിന് സഹായകമാണെന്നും മന്ത്രി പറഞ്ഞു. ഇരുപത്തിയേഴാമത് സംസ്ഥാന വനം കായിക മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌പോർട്‌സമാൻ സ്പിരിറ്റോടെ കാര്യങ്ങൾ അഭിമുഖീകരിക്കുന്നതിന് കായിക മത്സരങ്ങൾ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും സ്‌പോർട്‌സ് കൗൺസിലിന്റെതുൾപ്പെടെ സഹകരണം ഉറപ്പാക്കിയും വനം വകുപ്പിനെ മാതൃകയാക്കിയും വർഷത്തിലൊരിക്കൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് തയാറാകണം. തുടർഘട്ടമായി ഇന്റർ ഡിപ്പാർട്ട്‌മെന്റിൽ കായിക മത്സരങ്ങൾ നടത്തിയും ഭാവിയിൽ സംസ്ഥാനത്തിന്റെ വലിയൊരു മേളയായി അതിനെ മാറ്റിയെടുക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പല വകുപ്പുകളിലും ദേശീയ-അന്തർദേശീയ താരങ്ങൾ ജോലി നോക്കുന്നുണ്ട്. സർക്കാർ ജോലി ലഭ്യമായാൽ പിന്നീട് കായിക മേഖലയിൽ നിന്നും മാറി നിൽക്കുന്ന പ്രവണതയും കണ്ടു വരുന്നു. വകുപ്പുകൾ കായിക മേളകൾ ആരംഭിച്ചാൽ കായിക താരങ്ങളായ സർക്കാർ ജീവനക്കാർക്ക് അത് പുത്തൻ ഉണർവ് നൽകും. അവരെ വിവിധ മത്സരങ്ങളിലെത്തിച്ചാൽ സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനമുയർത്തുന്ന സംഭാവനകൾ സ്വന്തമാക്കുന്നതിന് സാധിക്കും. ഇത്തരത്തിലുള്ള പ്രചോദനം നൽകി ഭാവി കായിക തലമുറയെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്കായി വളർത്തിയെടുക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.