തിരുവനന്തപുരം : വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തിൽ മറികടക്കാനും നേരിടാനും സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടു നേടാനായുള്ള അഭ്യാസത്തിനായിരുന്നില്ല ഇടത് സമീപനം. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരന്തമുഖത്തായതിനാൽ ഇത്തവണ വാര്‍ഷികാഘോഷങ്ങളില്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മളനം തുടങ്ങിയത്. നാല് വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തിൽ തുണയായത്. തടസങ്ങൾ ഏറെ നേരിട്ടാണ് കേരള പുരോഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ കണക്കുകൂട്ടലിനേയും തെറ്റിച്ചാണ് നൂറ്റാണ്ടിലെ വലിയ പ്രളയം ഉണ്ടായത്.
വികസന തുടര്‍ച്ചക്ക് അത് സ്വാഭാവികമായും തടസമുണ്ടാക്കി. പക്ഷെ ഒറ്റക്കെട്ടായാണ് കേരളം അതിനെ പ്രതിരോധിച്ചത്. പ്രളയ ദുരിതം അതിജീവിക്കാൻ ഒത്തൊരുമിച്ച് മുന്നേറുന്നതിനിടെ കാര്‍ഷക്കെടുതിയായി. അത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചരിത്രത്തിലില്ലാത്ത വെല്ലുവിളിയുമായി കൊവിഡ് 19 വന്നത്. എല്ലാറ്റിനേയും അതിജീവിക്കാൻ പ്രയാസമാണ്. എന്നാൽ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം പ്രവര്‍ത്തിക്കാൻ കേരളത്തിനായി.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. ആരോഗ്യവും ആത്മാഭിമാനവും ആത്മവിശ്വാസവും വിദ്യാഭ്യാസവും ഹരിതാഭയുമുള്ള നവകേരളമാണ് ലക്ഷ്യമിട്ടത്. മത്സ്യതൊഴിലാളി ഭവനപദ്ധതി സുപ്രധാന നേട്ടം. 390 കിലോമീറ്റർ നീളത്തിൽ പുഴകളെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിന്റെ ചെലവ് കൂടി. ഈ വർഷം ചെലവിൽ 15 ശതമാനം വർദ്ധനവ് ഉണ്ടാകും. പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി അതിനുള്ള തനത് വഴിയാണ്. 2150 കോടി രൂപ മസാല ബോണ്ടുകൾ വഴി മാത്രം സമാഹരിച്ചു. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി ഉണ്ടാക്കിയത്.
എല്ലാവരേയും ഉൾക്കൊള്ളുന്ന നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിത്. 23409 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. നാല് വര്‍ഷവും അഞ്ച് വര്‍ഷവും തമ്മിലുള്ള താരതമ്യമാണ് ഇതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക് 1000 രൂപ വീതവും എല്ലാ റേഷൻകാര്‍ഡ് ഉടമകൾക്കും പലവ്യഞ്ജന കിറ്റും നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം ഉറപ്പാക്കാൻ പദ്ധതികളുണ്ടാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.