തിരുവനന്തപുരം : എല്ലാം ശരിയാക്കാന്‍ വേണ്ടി പിണറായി സര്‍ക്കാര്‍ കേരള ഭരണം കൈയാളിയിട്ട് ഏഴ് വര്‍ഷത്തോളം ആകാന്‍ പോകുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രിക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെക്രട്ടറിയേറ്റില്‍ അടക്കം കാര്യങ്ങളെല്ലാം പഴയ പടിയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അടക്കം വീഴ്‌ച്ചകള്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രവിഹിതമായി ലഭിക്കേണ്ട പണം പോലും സംസ്ഥാനത്തിന് ലഭിക്കാത്ത അവസ്ഥയുമാണുള്ളത്.
ഈ സാഹചര്യത്തിലാണ് ഭരണം എങ്ങനെ മെച്ചപ്പെടുത്താം എന്നതും സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാരുടെ അഭിപ്രായം കേള്‍ക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് ശേഷവും കാര്യമായൊന്നും സംഭവിച്ചില്ല. സെക്രട്ടറിമാര്‍ പരാതികളുടെ കെട്ടുപൊട്ടിച്ചപ്പോള്‍ അതേക്കുറിച്ച് കേട്ടിരിക്കാന്‍ മാത്രമേ മുഖ്യമന്ത്രിക്കും സാധിച്ചുള്ളൂ. ധന, തദ്ദേശ വകുപ്പുകള്‍ക്ക് എതിരെയാണ് സെക്രട്ടറിമാര്‍ ഏറ്റവുമധികം പരാതി ബോധിപ്പിച്ചത്. പണം തന്നെയായിരുന്നു എല്ലായിടത്തും പ്രധാന പ്രശ്‌നമായി നിന്നതും.
ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവ അവസ്ഥയില്‍ ആകുമെന്ന് വരെ സെക്രട്ടറിമാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വകുപ്പില്‍ സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനോ സാധിക്കുന്നില്ല. എന്തെങ്കിലും പദ്ധതി നടപ്പാക്കാമെന്നു വിചാരിച്ചാല്‍ തടസ്സങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുറ്റപ്പെടുത്തലുകള്‍ കൂടുതലും ഉയര്‍ന്നത് തദ്ദേശ ഭരണ വകുപ്പിനെതിരൊയിരുന്നു. കേന്ദ്ര പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പണം വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല.
കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന വിഹിതം അനുവദിക്കണം. അതിനുള്ള ഫയല്‍ ധനവകുപ്പ് തടഞ്ഞിടുകയാണ്. പണം നേടിയെടുക്കുന്നതിനു കേന്ദ്ര മന്ത്രാലയങ്ങളുമായി യഥാസമയം ബന്ധപ്പെടുന്നില്ല. ഇത് കൂടാതെ പ്രതികാര നടപടിയെന്ന വിധത്തിലാണ് വകുപ്പുകളില്‍ സ്ഥലം മാറ്റം നടക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരെ തുടരെ മാറ്റുന്നതു ജോലിയെ ബാധിക്കുന്നു. ഏതെങ്കിലും ഒരു കസേരയില്‍ ഇരിക്കുന്നയാള്‍ ആ ജോലിയില്‍ മികവ് നേടുമ്പോഴേക്കും മാറ്റുകയാണ്. യൂണിയനുകളുടെ അതിപ്രസരം മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.
സെക്രട്ടറിമാര്‍ക്ക് എന്നും യോഗങ്ങളുടെ ബഹളമാണ്. ഇതിനിടെ താഴെയുള്ളവര്‍ കൃത്യമായി ഫയലുകള്‍ കൈമാറുന്നില്ല. വകുപ്പില്‍ എന്തു പ്രശ്‌നം ഉണ്ടായാലും സെക്രട്ടറി സമാധാനം പറയണം. മറ്റ് ഉദ്യോഗസ്ഥര്‍ വൈകുന്നേരം 5 മണിക്കു സ്ഥലം വിടുമ്പോള്‍ സെക്രട്ടറിമാര്‍ പണി തീര്‍ക്കാന്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ടി വരികയാണ്. താഴെയുള്ള ജീവനക്കാരുടെ വീഴ്ച മൂലം കോടതിയലക്ഷ്യ നടപടിയും മറ്റും വന്നാല്‍ സെക്രട്ടറി സമാധാനം പറയേണ്ട സാഹചര്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.
പരാതികള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി വളരെ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നു. അനാവശ്യമായി ധന വകുപ്പിലേക്ക് വിശദീകരണം തേടി ഫയല്‍ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നും അതത് വകുപ്പുകള്‍ക്കു തന്നെ പല കാര്യങ്ങളിലും തീരുമാനം എടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി മുതല്‍ രണ്ടു മാസം ചേരുമ്പോള്‍ സെക്രട്ടറിമാരുടെ യോഗം ചേരാനാണു തീരുമാനം. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി വി. പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരും പങ്കെടുത്തു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസമാകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി എസ് ടി നഷ്ടപരിഹാരം നിലച്ചതുമെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയായി എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തോത് നിലവില്‍ രൂക്ഷമായതിന്‍റെ മുഖ്യ കാരണം പ്രതിസന്ധി കാലഘട്ടത്തിലെ ശമ്പള പരിഷ്‌കരണമാണ്.
അതു കൊണ്ട് തന്നെ ബജറ്റില്‍ വിവിധ തരം നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും എന്നതും തീര്‍ച്ചയായിരുന്നു. ഇതിനിടയില്‍ സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തെ മികച്ച വളര്‍ച്ചാ നിരക്കാണ് (12%) കേരളം 2021 – 22 വര്‍ഷത്തില്‍ കൈവരിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവകാശ വാദം കണക്കിലെ കളി മാത്രമാകുന്നു. തൊട്ടു മുന്‍ വര്‍ഷം 8.4% ആയതിനാലാണ് ഈ വര്‍ഷത്തെ വളര്‍ച്ച മികച്ചതായി നമുക്ക് തോന്നുന്നത്. പണപ്പെരുപ്പം ഉള്‍പ്പെടെ കണക്കിലെടുത്താല്‍ കഷ്ടിച്ച് 2-3 % വരെ വളര്‍ച്ച മാത്രമേ സംസ്ഥാനം കൈവരിച്ചിട്ടുള്ളൂ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































