തിരുവനന്തപുരം: കിഫ്ബി വന്നപ്പോള്‍ തന്നെ അതിനെ പരിഹസിച്ചവരുണ്ടെന്നും എന്നാലത് യാഥാര്‍ത്ഥ്യമായെന്നും തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഈ നേട്ടങ്ങളില്‍ അസ്വസ്ഥരാകുന്നത് വികലമായ മനസുകള്‍ മാത്രമാണ്. സ്കൂളുകളും ആശുപത്രികളും നന്നായപ്പോള്‍ നാട് സന്തോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനുള്ളതാണത്. അതിനാല്‍ എന്തിനതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബി വിമര്‍ശകര്‍ വികസനവിരുദ്ധരാണ്. കേരളം എതെങ്കിലും തരത്തില്‍ നന്നാകുന്നതില്‍ പ്രതിപക്ഷനേതാവിനടക്കം വെപ്രാളമാണ്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കിഫ്ബി പദ്ധതികള്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ വികസന പ്രതീക്ഷ നിറവേറ്റാന്‍ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു. നിലവില്‍ കിഫ്ബി എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കില്‍ പുതിയ ധനസ്രോതസ് വേണം.
50,000 കോടിയുടെ വികസന പദ്ധതിയെങ്കിലും ഇത്തരത്തില്‍ നടപ്പാക്കാനാകണം എന്നാണ് കണക്കാക്കിയത്. എന്നാലിപ്പോള്‍ 55000ത്തിലധികം കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കുന്ന അവസ്ഥയായി. പലതും പൂര്‍ത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.