തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയും അവതാരകയുമായ റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ കൂവി ഇരുത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവർത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവർക്കും അറിയില്ലെ എന്നും അദ്ദേഹം ചോദിച്ചു. വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിനിക്ക് പാസ് നൽകിയത് ചോദ്യം ചെയ്തും വലിയ സൈബർ ആക്രമണമാണ് റിനി നേരിട്ടത്.
സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് ജനപ്രതിനിധികൾക്കുപോലും എത്താൻ സാധിക്കാത്തിടത്ത് എങ്ങനെയാണ് കോൺഗ്രസിനെതിരെ സംസാരിക്കുന്ന റിനി എത്തിയതെന്നും വിഐപി പരിവേഷത്തോടെ സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചിത്രം എടുത്തതെന്നും അണികൾ ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു ഉയർത്തിത്. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്. അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് മറ്റൊരു വിമർശനം.






























