ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ജീവന് ഭീഷണിയെന്ന് കെ. സുരേന്ദ്രന്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇദ്ദേഹത്തിന്റെ ജീവന് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് സുരേന്ദ്രന് പ്രസ്താവിച്ചു.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവർഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജൻസികൾ ചോദ്യം ചെയ്താൽ പല രഹസ്യങ്ങളും പുറത്താകും. അത് സർക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. രവീന്ദ്രൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസൽട്ടിന്റെ കാര്യത്തിൽ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തിൽ ജാഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന്- കള്ളപ്പണ കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ പ്രതിയായതോടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും അവസ്ഥ പരിതാപകരമായി കഴിഞ്ഞു. യു.ഡി.എഫിന്റെ എം.എൽ.എ ജയിലിലാവുകയും പല നേതാക്കളുടെയും അഴിമതി പുറത്തുവരുകയും ചെയ്തതോടെ ഭരണപക്ഷവും പ്രതിപക്ഷവും സമാന സ്വഭാവമുള്ള മുന്നണികളായി മാറി. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിലെ പ്രൊട്ടോകോൾ വിഭാഗത്തിലെ തീവെപ്പ് സംഭവത്തിലെ ഫോറൻസിക് പരിശോധനഫലം മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. ഫോറൻസിക് പരിശോധന ശാസ്ത്രീയമല്ലെങ്കിൽ പിന്നെ എന്ത് പരിശോധനയാണ് നടത്തേണ്ടത്? ലോകം മുഴുവൻ അംഗീകരിച്ച ശാസ്ത്രീയമായ അന്വേഷണ സംവിധാനത്തെ തള്ളുന്നത് തീവെപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊവിഡ് കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കി കൊടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലും ബംഗാളിലും ബി.ജെ.പി ഭരണം നേടും. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള അടിത്തറ പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.