ദില്ലി : കെ റെയിൽ അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കെ റെയിലിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അനുമതിക്കായി സർക്കാർ നീക്കങ്ങൾ ശക്തമാക്കുമ്പോഴും സ്ഥലമേറ്റെടുപ്പിൽ തന്നെ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാൽ കത്ത് പുറത്തായതിന് പിന്നാലെ യുഡിഎഫ് എതിർപ്പ് കടുപ്പിച്ചിരിക്കുകയാണ്.
കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ. കെ റെയിലിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകുക ഉള്ളുയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.