തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചു. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി.എൻ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തിൽ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സഹകരണ സംഘങ്ങൾ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂർ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്ന സ്ത്രീ ചികിത്സക്ക് പണമില്ലാതെ മരിച്ചതിനെ തുടര്‍ന്നാണ് നിയമസഭയിൽ ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. മന്ത്രിയുടെ വെളിപ്പെടുത്തൽ നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.