കൊച്ചി: സഹകരണസംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാർക്കായുള്ളതാണെന്നും ഹൈക്കോടതി. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും അത് സംവിധാനത്തെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വായ്പ തിരിച്ചടച്ചിട്ടും രേഖകൾ തിരിച്ചുനൽകിയില്ലെന്നും അത് ദുരുപയോഗംചെയ്തെന്നും ആരോപിക്കുന്ന കേസിൽ പ്രതികൂടിയായ അലിസാബ്രിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സഹകരണസംഘങ്ങളിൽ നിക്ഷേപിച്ചാൽ അത് നഷ്ടമാകുകയും സംഘങ്ങളിൽ വിശ്വാസം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. 15 സെന്റ് ഈടുവെച്ച് ഏഴുകോടിയോളം രൂപവരെ വായ്പ നൽകിയിട്ടുണ്ട്. ഇതാണ് ജനങ്ങൾക്ക് പണം നഷ്ടമാകാൻ കാരണമാകുന്നത്.





























