കോയമ്പത്തൂർ : റോഡുകളിൽ കാതടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി ട്രാഫിക് പോലീസ്. കഴിഞ്ഞ മൂന്നു മാസമായി നടത്തിയ നിരന്തരമായ പരിശോധനകൾക്കൊടുവിൽ അമിത ശബ്ദമുണ്ടാക്കുന്ന 332 സൈലൻസറുകളാണ് പോലീസ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിച്ച വാഹന ഉടമകൾക്ക് 1,000 മുതൽ 2,000 രൂപ വരെ പിഴയും ചുമത്തി.യാത്രയ്ക്കിടെ അമിത ശബ്ദം പുറപ്പെടുവിക്കുന്നതിനായി ഒറിജിനൽ സൈലൻസറുകൾ അഴിച്ചുമാറ്റി അനധികൃതമായവ ഘടിപ്പിക്കുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണ്. പ്രധാനമായും വിദ്യാർത്ഥികളാണ് ബൈക്കുകളിൽ ഇത്തരത്തിലുള്ള രൂപമാറ്റം വരുത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ പോലീസ് സ്റ്റേഷനിലെത്തിക്കുകയും, തുടർന്ന് സൈലൻസറുകൾ അഴിച്ചുമാറ്റി പിഴ ഈടാക്കി വാഹനം ഉടമകൾക്ക് വിട്ടുനൽകുകയുമാണ് ചെയ്യുന്നത്. നിയമവിരുദ്ധമായി ഉപയോഗിച്ച 332 സൈലൻസറുകളും പി.ആർ.എസ്. മൈതാനത്ത് വെച്ച് പോലീസിന്റെ സാന്നിധ്യത്തിൽ പൂർണ്ണമായും നശിപ്പിച്ചു. ഇത്തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ. കണ്ണൻ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് വലിയ ശല്യമാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും കർശനമാക്കാനാണ് പോലീസ് തീരുമാനം.





























