തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുൻഗണനാ വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.