തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്ചയിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ കൂടുതല്‍ മൂര്‍ത്തമായ തീരുമാനങ്ങളുണ്ടാകുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കോവിഡ് പ്രോേട്ടാകോളുമായി ബന്ധപ്പെട്ട എല്ലാ ജാഗ്രത സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കും. ഇവ സ്ഥാപനമേധാവികളുടെ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യും.
കോളേജ് തുറക്കുന്നതിന് മുമ്പ് കോളേജുകളില്‍ വാക്സിനേഷന് ഡ്രൈവ് നടത്താനുള്ള സാധ്യതകളും ആരായുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രായോഗികത സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി വരികയാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്സിന് നിബന്ധനയാണെങ്കിലും കോവിഡ് വന്നത് മൂലം വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്ലാസിലെ പകുതിവീതമുള്ള കുട്ടികളെ അക്കാദമിക് സെക്ഷനുകളില്‍ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാല കാമ്പസുകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറക്കും.
കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദൂര വിദ്യാഭ്യാസം സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപണ്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നതിനാല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗവേഷകര്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും.
കുട്ടികള്‍ വീട്ടിനുള്ളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ സംശയങ്ങള്‍ ദൂരീകരിക്കാനും ആശയവ്യക്തത വരുത്താനും ഒട്ടേറെ പരിമിതികള്‍ നേരിടുന്നുണ്ട്. കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കുട്ടികളില്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇവരെ കലാലയങ്ങളിലേക്ക് തിരികെയെത്തിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.