കൊല്ലം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി ബസിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനത സർവീസിന്റെ ഒൻപത് മാസത്തെ കളക്ഷൻ 53.64 ലക്ഷം രൂപ. 98,986 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം- തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ജനതസർവീസ് ആരംഭിച്ചത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പുകളാണ് ജനത ബസുകൾക്കും. കൊല്ലം യൂണിറ്റിൽ നിന്ന് രണ്ടും കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഒന്നും ഉൾപ്പെടെ മൂന്ന് എ.സി ലോ ഫ്‌ളോർ ബസുകൾ ജനത സർവീസിന് നൽകിയിട്ടുണ്ട്. ബസ് പുറപ്പെടുന്നത് മുതൽ സീറ്റുകളുടെ ലഭ്യത, തിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ 350 അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ ലഭിക്കും.
കെ.എസ്.ആർ.ടി.സി എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. ലോഗോയും പതിച്ചിട്ടുണ്ട്. കിലോമീറ്ററിന് 55 പൈസയാണ് നിരക്ക്. 20 രൂപയാണ് മിനിമം ചാർജ്. കൊല്ലം- തിരുവനന്തപുരം യാത്രയ്ക്ക് 184 രൂപ. രണ്ട് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ആർ.സി.സിയിലേക്കും മെഡി. ആശുപത്രിയിലേക്കും പോകുന്നവർ ഉൾപ്പെടെയുള്ളവരാണ് കൂടുതലയും ജനത സർവീസിനെ ആശ്രയിക്കുന്നത്.





























