ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്.വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണ്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് 7 ന് 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു.
മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന. 5 കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ വർദ്ധന. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്.





























