തിരുവനന്തപുരം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരെ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേസ്റ്റ് ഡ്രഗ്സ് ‘ (Walk Against Drugs) സംഘടിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ എല്ലാവിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം 29ന് തിരുവനന്തപുരം മാനവിയം വീഥിയിലാണ് ലഹരിവിരുദ്ധ സമൂഹ നടത്തം. വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ അണിനിരക്കുമെന്ന് പ്രൗഡ് കേരള – ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.
29ന് വ്യാഴാഴ്ച രാവിലെ ആറുമണിക്ക് തിരുവനന്തപുരം വാട്ടർ വർക്സ് കോമ്പൗണ്ടിലെ ശ്രീനാരായണഗുരുദേവ പ്രതിമയ്ക്ക് മുന്നിൽനിന്ന് ആരംഭിക്കുന്ന നടത്തം മാനവീയം വീഥിയിൽ എത്തി പ്രതിജ്ഞ ചൊല്ലും. ജനനേതാക്കൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകും. പ്രൗഡ് കേരള കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സമൂഹ നടത്തത്തിന്റെ തുടർച്ചയായിട്ടാണ് തിരുവനന്തപുരത്ത് ഈ പരിപാടി നടത്തുന്നത്. ലഹരി മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്. സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ സമൂഹ നടത്തത്തിൽ പങ്കുചേരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ നടപ്പാക്കിയ ക്ലീൻ ക്യാംപസ് – സെയ്ഫ് ക്യാംപസ് പദ്ധതി യുവാക്കൾക്കിടയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ കാൽവെയ്പായിരുന്നു.
കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്. ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരെ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്‌മെന്റ് നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾ. രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഈ സദുദ്യമത്തിനുണ്ടാകണമെന്നും ലഹരിവിരുദ്ധ മുന്നേറ്റം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും 29നു ചെന്നിത്തല നയിക്കുന്ന സമൂഹനടത്തത്തിൽ പങ്കാളികളാകണമെന്ന് പ്രൗഡ് കേരള മൂവ്‌മെന്റ് ഭാരവാഹികളായ മലയിൻകീഴ് വേണുഗോപാൽ, സി ആർ പ്രാണകുമാർ, പ്രൊഫ.ശ്രീവത്സൻ നമ്പൂതിരി, ആർ ഹരി കുമാർ, ബാലരാമപുരം സുധീർ, ടി പി പ്രസാദ് എന്നിവർ അഭ്യർത്ഥിച്ചു.