നിരണം : തിരുവല്ല-കായംകുളം സംസ്ഥാനപാതയെയും ദേശീയപാതയിൽ ഹരിപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടപ്ര-വീയപുരം ലിങ്ക് ഹൈവേയിലെ കെണിയിൽവലഞ്ഞ് യാത്രക്കാർ. കടപ്രയിൽനിന്ന് നിരണത്തേക്ക് പ്രവേശിക്കുന്ന മരങ്ങാട്ടുപടിയിലാണ് ഏറ്റവും വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ കടപ്രമുതൽ പഞ്ചായത്തുമുക്കുവരെ പലയിടങ്ങളിലായി ഒട്ടേറെ വലിയ കുഴികളുമുണ്ട്. വെള്ളക്കെട്ടും മറ്റൊരു ദുരിതമാണ്. ഒരു ചെറിയ മഴപെയ്താൽപോലും നിരണം സെയ്ന്റ് മേരീസ് എൽ.പി.എസ്.പടി, ഹയർ സെക്കൻഡറി സ്‌കൂൾ പടി, എസ്.ബി.ടി., മാവേലിസ്റ്റോർ പടി തുടങ്ങിയ ഇടങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ടാകും. അഞ്ച് പതിറ്റാണ്ട് കാലത്തെ നിയമയുദ്ധത്തിനുശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത കടപ്ര-വീയപുരം ലിങ്ക് ഹൈവേയിൽ കുഴികൾ രൂപപ്പെടുന്നത് പതിവാണ്. ഒരു ഭാഗത്ത് തോടും മറുഭാഗത്ത് വെള്ളക്കെട്ടുംനിറഞ്ഞ പുഞ്ചപ്പാടവുമായതിനാൽ റോഡ് പലഭാഗത്തും ഇരുത്തുകയും കുഴിയാകുകയും ചെയ്തിട്ടുണ്ട്.
മഹാപ്രളയത്തിൽ ഇവിടെ റോഡിൽ ഒരുമീറ്റർ ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നു. കടപ്ര മുതൽ ഹരിപ്പാട് വരെ റോഡിന് 15 മീറ്റർ വീതിയുണ്ട്. പഴയകാലത്ത് നെൽപ്പാടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ബണ്ടുകളാണ് പിന്നീട് റോഡാക്കിമാറ്റിയത്. ഇതിന്റെ അടിത്തറ ബലപ്പെടുത്താൻ കഴിയാത്തതാണ് റോഡ് താഴുകയും അതോടൊപ്പം കുഴിയും രൂപപ്പെടാൻ കാരണം. കൂടാതെ കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പിട്ടെങ്കിലും കുഴി ശരിയായ രീതിയിൽ മൂടാൻ കഴിയാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. നിർമാണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയെങ്കിലും അടിത്തറ ബലപ്പെടുത്താൻ സാധിച്ചിട്ടില്ല.
ലിങ്ക് ഹൈവേ പോകുന്ന ഇരതോട് പാലവും അപകടാവസ്ഥയിലാണ്. ജില്ലയിൽ എട്ട് കിലോമീറ്ററും ആലപ്പുഴ ജില്ലയിൽ ഏഴ് കിലോമീറ്ററുമാണ് റോഡിന്റെ നീളം. കടപ്ര-വീയപുരം ലിങ്ക് ഹൈവേ പുനരുദ്ധാരണത്തിനായി രണ്ട് കോടി രൂപ വകയിരുത്തിയെങ്കിലും യാതൊരു നിർമാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. റോഡ് നവീകരണത്തിന് പൊതുമരാമത്തുവകുപ്പ് നടപടിയെടുക്കണം എന്നാവശ്യവുമായി നിരണം മാർത്തോമ്മൻ വിദ്യാപീഠം സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.