കൊച്ചി: ടിനി ടോമിനെതിരായ പരാതിയിൽ മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്. ഇന്ന് ഹാജരാകനായിരുന്നു പൊലീസ് നിർദേശിച്ചത്. ഇന്ന് ഹാജരാകാൻ അൻസിബ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നാളത്തേയ്ക്ക് മാറ്റിയത്. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്. തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു.
ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങളിലും അൻസിബ പ്രതികരിച്ചു. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു.
ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കിയിരുന്നു.






























