കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.
ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് 49കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. അന്ന് പ്രാഥമിക പരിശോധനകൾ നടത്തി. വിശദമായ ഡിആൻഡ്സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു. മരുമകൾ മിഥിലയ്ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയിൽ എത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നൽകി. സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്‍റലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.





























