പത്തനംതിട്ട : പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് തോമസ് ഐസക്കിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് എ സുരേഷ് കുമാര്‍ പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെതിരെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. യുഡിഎഫിന്‍റെ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ഇൻഫര്‍മേഷൻ ആന്‍റ് പബ്ലിക് റിലേഷൻ ഡയറക്ടര്‍ക്കുമെതിരെയും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നു എന്നാണ് കോൺഗ്രസ് പരാതിയില്‍ പറയുന്നത്.






























