തിരുവനന്തപുരം : ആർസിസി മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന് പരാതി. ആർസിസി സീനിയർ ലാബ് ടെക്നീഷ്യൻ രാജേഷ് കെ ആറിനെതിരെയാണ് വനിതാ ജീവനക്കാർ പരാതി നൽകിയത്. പെൻ ക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും പെൻ ക്യാമറയിൽ പകർത്തിയെന്നാണ് പരാതി. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. ആർസിസി ഡയറക്ടർക്കും ഇന്റേണൽ കമ്മിറ്റിക്ക് മുന്നിലും പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ‘പെൻ ക്യാമറ സ്ഥാപിച്ച രാജേഷ് തുടർച്ചയായി സ്ത്രീത്വത്തെ അപമാനിക്കുന്ന വ്യക്തി’ വനിതാ ജീവനക്കാർ പറഞ്ഞു.
സംഭവം ഒതുക്കി തീർക്കാൻ ആരോപണ വിധേയനെ ലാബിൽ നിന്ന് ക്യാഷ് കൗണ്ടറിലേക്ക് സ്ഥലംമാറ്റി. ആർസിസി ഡയറക്ടറുടെ നടപടി വിചിത്രം എന്നും ആക്ഷേപം. സംഭാഷണങ്ങൾ ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതായും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും ഇത് അയച്ചു നൽകിയതായും ആരോപണ വിധേയൻ തങ്ങളോട് പറഞ്ഞതായി വനിതാ ജീവനക്കാർ പറയുന്നു. സെപ്റ്റംബറിലാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ഇയാൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് വനിതാ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്.