കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി. മറ്റു സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വാഹനങ്ങൾ അന്നേദിവസം ടോൾ പ്ലാസയിലൂടെ കടന്നുപോയി എന്ന് കാണിച്ചാണ് പണം ഈടാക്കിയത്. ഫോണിലേക്ക് മെസേജ് വരുന്നതോടുകൂടിയാണ് സംഭവം വാഹന ഉടമകളുടെ ശ്രദ്ധയിൽപ്പെട്ടത്. മലപ്പുറം മേലാറ്റൂർ സ്വദേശിയായ ഡോക്ടർ മുഹമ്മദ് ഷമീമിന്റെ KL 53 S 14 92 ഹോണ്ട കാർ ജൂൺ 16ന് ഉച്ചക്ക് 12:45ന് ടോൾ പ്ലാസയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണിച്ച് ഫാസ്റ്റ് ടാഗിൽ നിന്ന് 130 രൂപ ഡെബിറ്റ് ആയി എന്നാണ് മെസേജ് വന്നത്. എന്നാൽ ആ ദിവസം വാഹനം മേലാറ്റൂരിലെ ക്ലിനിക്കിന് സമീപമായിരുന്നുവെന്ന് ഷെമീം പറയൂന്നു.
ഈ സമയത്ത് താൻ ജോലിസ്ഥലത്ത് ആയിരുന്നു. കാറും തന്റെ ക്ലിനിക്കിന്റെ പരിസരത്താണ് ഉണ്ടായിരുന്നത്. അന്ന് യാത്ര ചെയ്യാതെ തന്റെ ഫാസ്റ്റ് ടാഗിൽ നിന്ന് പിടിക്കുകയാണ് ചെയ്തിട്ടുള്ളത്. താൻ യാത്ര ചെയ്യാതെ യാത്ര ചെയ്തു എന്ന് പറഞ്ഞ് മെസേജ് വരികയും ഫാസ്റ്റ് ടാങ്കിൽ നിന്ന് 130 രൂപ പിടിക്കുകയുമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമീം നാഷണൽ ഹൈവേ അതോറിറ്റിക്കും ടോൾ ഫാസ്റ്റ് ടാഗിന്റെ ബാങ്കിനും മേലാറ്റൂർ എസ്എച്ച്ഒക്കും പരാതി നൽകിയിട്ടുണ്ട്. സമാനമായ അനുഭവം മറ്റു പലർക്കും ഉണ്ടായതായും ഡോക്ടർ പറയുന്നു.





























