കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടി മർദനത്തിന് ഇരയായതായി പരാതി. ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കുറ്റിക്കാട്ടൂരിൽ പ്രവർത്തിക്കുന്ന വി സ്മൈൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. പെൺകുട്ടിയുടെ കാലിൽ മർദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്. പെൺകുട്ടിയുടെ മാതാവ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. ശിശുക്ഷേമ സമിതിക്ക് പരാതി നൽകാനും തീരുമാനം. ഈ മാസം ആദ്യമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പ്രവർത്തിക്കുന്ന വി സ്മൈൽ എന്ന സ്ഥാപനത്തിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ ചേർത്തത്.
വേനലവധി ആയതിനാൽ റീഫ്രഷ്‌മെന്റ് കോഴ്‌സ് നടക്കുന്നുണ്ട്. എന്നാൽ കുട്ടിയെ കാണണമെന്ന് സ്‌കൂൾ ആധികൃതരോട് ആവശ്യപ്പെട്ടപ്പോൾ അതിന് അനുവദിച്ചില്ലെന്നും മാതാവ് പറയുന്നു. സ്‌കൂൾ മറ്റൊരിടത്ത് നടത്തിയ പരിപാടിയിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരുമായി മാതാവ് സംസാരിച്ചപ്പോൾ അവർ കയർത്തു സംസാരിച്ചതായും തുടർന്ന് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീടാണ് കുട്ടിയുടെ കാലിൽ മർദിച്ച പാടുകൾ കാണുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.





























