പാനൂർ : നാദാപുരം അരീക്കര കുന്നിൽ പ്രവർത്തിക്കുന്ന ബിഎസ്എഫ് കേന്ദ്രത്തിലേക്ക് പതിനായിരത്തോളം രൂപയുടെ പച്ചക്കറികളുടെ ഓർഡർ നൽകി വ്യാപാരിയെ കബളിപ്പിച്ചതായി പരാതി. പുത്തൂരിലെ പച്ചക്കറി വ്യാപാരിയായ പൊയിലൂർ പള്ളിച്ചാലിലെ പ്രകാശനാണ് തട്ടിപ്പിനിരയായത്. പ്രകാശന്‍റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുത്തൂർ ഓവുപാലത്തിന് സമീപം പച്ചക്കറി കട നടത്തുന്ന പ്രകാശന് കഴിഞ്ഞദിവസം വാട്സ്ആപ്പിലൂടെയാണ് പതിനായിരത്തോളം രൂപയുടെ പച്ചക്കറിക്ക് ഓർഡർ ലഭിച്ചത്. തിരികെ വിളിച്ചപ്പോൾ ഹിന്ദിയിലാണ് മറുപടി ലഭിച്ചത്.
അരീക്കരക്കുന്നിലെ ബി.എസ്.എഫ് കേന്ദ്രത്തിലേക്കാണ് പച്ചക്കറിയെന്ന മറുപടിയും ലഭിച്ചു. സന്ദീപ് റാവുത്തറെന്ന ജവാനാണെന്നാണ് പറഞ്ഞത്. ഓർഡർ പ്രകാരമുള്ള പച്ചക്കറികൾ തലശ്ശേരിയിൽ നിന്നും വാങ്ങി എത്തിച്ച് ജവാനെ ബന്ധപ്പെട്ടപ്പോൾ സാധനങ്ങൾ കേന്ദ്രത്തിൽ എത്തിക്കാനും തുക നൽകാനായി എടിഎം കാർഡ് വാട്സ്ആപ്പിൽ അയക്കാനും ആവശ്യപ്പെടുകയായിരുന്നു. ഫോൺ പേ, ഗൂഗ്ൾ പേ, അക്കൗണ്ട് നമ്പർ എന്നിവ നൽകാമെന്ന് പറഞ്ഞെങ്കിലും എടിഎം കാർഡ് തന്നെ അയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് സുഹൃത്തിന്‍റെ എടിഎം കാര്‍ഡിന്റെ കോപ്പി അയച്ചു കൊടുക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് കൊളവല്ലൂർ പോലീസിലും ബിഎസ്എഫ് കേന്ദ്രത്തിലും പരാതി നൽകിയിരിക്കയാണ്.





























