ന്യൂഡൽഹി: സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയലിന് ഗുരുഗ്രാം മാളിലെ മുഖ്യകവാടത്തിലൂടെ പ്രവേശനം നിഷേധിച്ചു. ഗോയലിനും ഭാര്യ ഗ്രേസിയ മുന്നോസിനുമാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിലായിരുന്നു ഇരുവരും മാളിലേക്ക് എത്തിയത്. എന്നാൽ മാളിൽ നിന്നും അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്ന് ദീപിന്ദർ ഗോയൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഗുരുഗ്രാമിലെ അംബിയൻസ് മാളിലേക്കാണ് ഗോയൽ എത്തിയത്. എന്നാൽ പ്രധാന കവാടത്തിലൂടെ ഗോയലിന് പ്രവേശനത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സൊമാറ്റോയിലെ ഓർഡർ വാങ്ങുന്നതിനായി ഗോയലിന് പടികൾ കയറി പോകേണ്ടി വന്നു.
ഫുഡ് ഡെലിവറി ഏജൻറുമാർ നേരിടുന്ന വെല്ലുവിളികൾ എന്ന പേരിലാണ് സൊമാറ്റോ സി.ഇ.ഒ വീഡിയോ പങ്കുവെച്ചത്. സൊമാറ്റോ പോലുള്ള കമ്പനികളുമായി മാളുകൾ സഹകരിക്കണമെന്നും ഗോയൽ അഭ്യർഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താൻ മാളുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഗോയൽ പറഞ്ഞു. മൂന്നുനില പടികൾ കയറിയാണ് ഓർഡർ സ്വീകരിക്കാനായി സൊമാറ്റോ സി.ഇ.ഒ ഹാൽദിറാമിന്റെ ഷോപ്പിലേക്ക് എത്തിയത് . സ്റ്റൈയർകേസിൽ ഓർഡറിന് വേണ്ടി ഡെലിവറി ഏജൻറുമാർ കാത്തിരിക്കുന്നതും താൻ കണ്ടുവെന്നും അവരുമായി സംസാരിക്കുകയും ചെയ്തുവെന്നും കമ്പനി സി.ഇ.ഒ വെളിപ്പെടുത്തിയിട്ടുണ്ട്.