തൃശൂർ: സി.പി.എം നേതാവ് എം.കെ. കണ്ണനും സതീഷ് കുമാറും ചേർന്ന് പണം തട്ടിയെന്ന് പോലീസിൽ പരാതി. തൃശൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച 13 ലക്ഷം രൂപയിൽ നിന്ന് അരലക്ഷം രൂപ മാത്രം സഹോദരന് നൽകി 12.5 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റായ എം.കെ.കണ്ണനും അയ്യന്തോൾ ബാങ്ക് മുൻ പ്രസിഡന്റ് സുധാകരനും സതീഷ് കുമാറും സഹായി പുല്ലഴി രാജേഷും ചേർന്ന് പങ്കിട്ടെടുത്തെന്ന് കാണിച്ച് തട്ടിപ്പിനിരയായ ഉണ്ണികൃഷ്ണന്റെ സഹോദരൻ എടക്കളിയൂർ അരുവള്ളി വീട്ടിൽ അനിൽകുമാർ ആണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.
ഗുരുവായൂർ ഗ്രാമീൺ ബാങ്കിൽ ഉണ്ണികൃഷ്ണന് ഉണ്ടായിരുന്ന നാലര ലക്ഷം രൂപയുടെ വായ്പ ടേക്ക് ഓവർ ചെയ്യാൻ സതീഷ് കുമാർ പലിശ സഹിതം 7.5 ലക്ഷം രൂപ അടക്കുകയും ആധാരം കൈപ്പറ്റുകയും ചെയ്തു. പിന്നീട് ആധാരം കരുവന്നൂർ ബാങ്കിലേക്കും അയ്യന്തോൾ ബാങ്കിലേക്കും കൊണ്ടുപോയി. സുധാകരന്റെ സാന്നിധ്യത്തിൽ പുല്ലഴിയിലെ വിലാസം കാണിച്ച് ബാങ്കിൽ അംഗത്വം നൽകുകയും 13 ലക്ഷം പാസാക്കുകയും തൃശൂർ സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് ആ പണം ജില്ല ബാങ്ക് വഴി ഇവിടേക്ക് മാറ്റുകയും ചെയ്തു. തൃശൂർ ബാങ്കിലെ പാസ് ബുക്കും ഒപ്പിട്ട ചെക്ക് ലീഫുകളും ഉണ്ണികൃഷ്ണനിൽ നിന്ന് വാങ്ങിയ സതീഷ് കുമാർ 50,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി തുകയുടെ വിവരം ഇതുവരെ അറിയിച്ചില്ല.