വയനാട്: മാസ്ക് ധരിച്ചില്ല എന്ന് ആരോപിച്ച് വയനാട് മാനന്തവാടി പീച്ചംകോട് സ്വദേശികളായ യുവാക്കൾക്ക് നേരെയുണ്ടായ പോലീസ് മർദനത്തിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് പരാതി. വയനാട് പിച്ചങ്കോട് സ്വദേശികളായ ഇക്ബാൽ, സുഹൃത്ത് ഷമീർ എന്നിവരെയാണ് തലപ്പുഴ സി. ഐ ആയിരുന്ന പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിൽ സ്റ്റേഷനിൽവെച്ച് ക്രൂരമായി മർദിച്ചത്. 2020ലാണ് മര്‍ദനമുണ്ടായത്. സിഐയുമായി സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് എസ്.ഐ ജിമ്മി കണ്ണിന് താഴെ ഇടിച്ചത്. അപ്പോള്‍ തന്നെ മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. പിന്നീട് രണ്ടുപേരും കൂടി തുടരെ മര്‍ദിച്ചു.
മര്‍ദനത്തിന് പിന്നാലെ നിലത്തിരുന്ന സമയത്തും മുട്ടുകൈകൊണ്ട് പുറംഭാഗത്തും മര്‍ദിക്കുകയും ചെയ്തെന്ന് ഇക്ബാല്‍ പറയുന്നു. ഇക്ബാലിനെ മര്‍ദിക്കുന്നതിനെ ചോദ്യം ചെയ്തതിന് തന്നെ ബൂട്ടിട്ട് ചവിട്ടുകയും കുനിഞ്ഞുനിര്‍ത്തി ഇടിക്കുകയും ചെയ്തെന്നും സുഹൃത്ത് ഷമീര്‍ പറയുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഐജി തുടങ്ങി നിരവധി പേര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന് അനുകൂലമായ മറുപടിയാണ് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ക്ക് അപേക്ഷിച്ചപ്പോള്‍ തരാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്. ഇപ്പോള്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.





























