കോട്ടയം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ ഉടമള്‍ക്ക് കുരുക്ക് മുറുകുന്നു. നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഇതിനുപുറമെ കേരളത്തില്‍ ബഡ്സ് ആക്ട് കൂടി പ്രാബല്യത്തില്‍ വന്നതോടെ പ്രതികളുടെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണ്. ജീവനക്കാരും കുരുക്കിലാകുകയാണ്. ജീവനക്കാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും സ്വത്തുവകകള്‍ കണ്ടുകെട്ടുവാനും സാധ്യതയുണ്ട്. ചില ജീവനക്കാര്‍ കോടികള്‍ പോപ്പുലറില്‍ നിന്നും കടത്തിയെന്ന ആരോപണവും നിലവിലുണ്ട്. പണയം ഉണ്ടായിരുന്ന സ്വര്‍ണ്ണവും ചില ജീവനക്കാര്‍ കൈക്കലാക്കിയെന്ന് നിക്ഷേപകര്‍ പറയുന്നു. എങ്ങനെയും ഒത്തുതീര്‍പ്പ് ഉണ്ടാക്കി രാജ്യം വിടുവാനാണ് പോപ്പുലര്‍ ഉടമകളുടെ നീക്കം. ഇവരോടൊപ്പം ഇവരുടെ വിശ്വസ്തരായ ചില മാനേജര്‍മാരെയും സോണല്‍ മാനേജര്‍മാരെയും കൂട്ടുമെന്നാണ് സൂചന.
പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതിനാല്‍ പോപ്പുലര്‍ ഉടമകള്‍ക്ക് നേരിട്ട് ഒരു ഒത്തുതീര്‍പ്പിനും കഴിയില്ല. പാപ്പര്‍ഹര്‍ജി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയും കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചില പരിശുദ്ധ പിതാക്കന്മാരുടെ ഇടപെടലിലൂടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. തങ്ങള്‍ ഒറ്റക്കാകാതിരിക്കുവാന്‍ ജീവനക്കാരെയും ഇവര്കൂട്ടി. വാട്സാപ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍. പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ സ്ഥാപനങ്ങള്‍ ഒരു ബിനാമിയെ വെച്ച് തുറന്ന് പ്രവര്‍ത്തിക്കുവാനും നീക്കം നടക്കുന്നു. പോപ്പുലര്‍ റോയി കീഴടങ്ങുന്നതിന് മുമ്പ് പണമായി വലിയൊരു തുക കയ്യില്‍ ഉണ്ടായിരുന്നുവെന്നും ഈ പണം റോയിക്ക് ഏറ്റവും അടുത്ത വിശ്വസ്തരുടെ അരമനയില്‍ ഉണ്ടെന്നും സൂചനയുണ്ട്. ഈ പണമാണ് ബിനാമി പേരില്‍ പുറത്തിറക്കി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് എന്നാണു വിവരം.
ഒരുലക്ഷം നിക്ഷേപിച്ചവര്‍ക്ക് പതിനായിരം രൂപനല്കി ബാക്കി പണത്തിന് പുതിയ കമ്പിനിയില്‍ ഷെയര്‍ നല്‍കാമെന്നും രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഈ ഷെയര്‍ പണമായി മാറ്റാമെന്നുമാണ് വാഗ്ദാനം. കേസും കോടതിയുമായി പോയാല്‍ ഉടനെയൊന്നും പണം ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. തുടക്കമായി മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ് തുറന്ന് പ്രവര്‍ത്തിക്കുവാനാണ് നീക്കം നടക്കുന്നത്. ഒത്തുതീര്‍പ്പിലൂടെ നിക്ഷേപകരുടെ പരാതികള്‍ പരിഹരിച്ച് എത്രയുംവേഗം ഓസ്ട്രേലിയയിലേക്ക് കടക്കുവാനാണ് പോപ്പുലര്‍ ഉടമകളുടെ നീക്കം. ഇതിനുവേണ്ടി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പില്‍ പ്രതികളും മാനേജര്‍മാരും സോണല്‍ മാനേജര്‍മാരും ഒക്കെ സജീവമാണ്. ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നത് ഒരു കോട്ടയം സ്വദേശിയാണ്. ഇയാളും തട്ടിപ്പിന് ഇരയായ ഒരു നിക്ഷേപകനാണ് എന്ന് പറയുന്നു. വന്‍ ഓഫറുകള്‍ നല്‍കിയാണ് ഇയാളെ കൂടെ നിര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന. ജീവനക്കാരെയും നിക്ഷേപകരെയും ഒന്നിച്ചു കൊണ്ടുപോകുന്നതിന്റെ ചുമതല ഇയാള്‍ക്കാണ്.
കേരളത്തില്‍ ബഡ്സ് ആക്ട് കൂടി പ്രാബല്യത്തില്‍ വന്നതോടെ ജീവനക്കാരാണ് കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്. ഒത്തുതീര്‍പ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ചിലര്‍ ഇതിനോടകം ഗ്രൂപ്പ് ഉപേക്ഷിച്ചുകഴിഞ്ഞു. തട്ടിപ്പ് നടത്തിയ പോപ്പുലര്‍ കുടുംബത്തിനുവേണ്ടി തങ്ങള്‍ ഇനിയും ബലിയാടാകാനില്ലെന്നാണ് ഇവര്‍ പറയുന്നത്. ജീവനക്കാര്‍ കൊഴിഞ്ഞുപോയത്തോടെ ഇതിന്റെ സ്വയംപ്രഖ്യാപിത ചെയര്‍മാന്‍ ആകെ രോഷാകുലനാണ്. പോപ്പുലര്‍ കുടുംബത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഇയാള്‍ പാവപ്പെട്ട നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നിക്ഷേപകര്‍ കൂട്ടത്തോടെ ഇയാള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഫോറന്‍സിക് ഓഡിറ്റ് എത്രയുംവേഗം നടത്തണമെന്നാണ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ ആവശ്യം. പോപ്പുലര്‍ കമ്പിനികളില്‍ നിക്ഷേപിച്ച പണവും സ്വര്‍ണ്ണവും എപ്പോള്‍ എവിടേക്ക് പോയെന്ന് ഇതിലൂടെ വ്യക്തമായി അറിയുവാന്‍ കഴിയും. ഈ ഫോറന്‍സിക് ഓഡിറ്റ് നടത്താതിരിക്കുവാനോ വെച്ചുതാമസിപ്പിക്കുവാനോ ആണ് പ്രതികളും അഭിഭാഷകരും ഒത്തുതീര്‍പ്പ് ഗ്രൂപ്പും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓഡിറ്റ് നടന്നാല്‍ കൂടുതല്‍ കുരുക്കിലാകുമെന്നും രക്ഷപെടാനുള്ള പഴുതുകള്‍ പൂര്‍ണ്ണമായി അടയുമെന്നും പോപ്പുലര്‍ ഉടമക്കള്‍ക്കും അവരുടെ സഹായികള്‍ക്കും നന്നായി അറിയാം. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് ബിനാമിയെ ഇറക്കി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. എത്രയും കുറഞ്ഞ തുകക്ക് പരാതിക്കാരുമായി സെറ്റില്‍മെന്റ് നടത്തുവാനാണ് പദ്ധതി. ഇതിന് ഓരോ സോണിലും ഇവര്‍ അഭിഭാഷകരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഴുവന്‍ പരാതികളും പരിഹരിക്കുന്നതിന് വന്‍ തുകയാണ് ഇവര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്.