ഡൽഹി: മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കോൺഗ്രസ് നയങ്ങളെ രൂക്ഷമായി വിമർശിച്ച നിരുപം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെ നിരുപം പരസ്യമായി എതിർത്തിരുന്നു. മുംബൈയിൽ ആറ് സീറ്റുകളിൽ മത്സരിക്കാനാണ് ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു സഞ്ജയ് നിരുപത്തിന്‍റെ ആരോപണം. ഇത് കോണ്‍ഗ്രസിനെ തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേന ഉദ്ധവ് പക്ഷം കൂടുതൽ സീറ്റുകൾ പിടിച്ചെടുത്തെന്ന് വിമർശിച്ച സഞ്ജയ്, കോണ്‍ഗ്രസ് മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു
നേരത്തെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയ് നിരുപത്തെ ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസിനെതിരെ സംസാരിക്കാൻ അദ്ദേഹം കരാർ എടുത്തതായി തോന്നുന്നുവെന്നും നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ നാനാ പടോലെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗമാണ് അച്ചടക്ക നടപടിയ്ക്ക് ശുപാർശ ചെയ്തത്. തന്‍റെ ഭാവി തീരുമാനം നാളെ പറയാമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി. കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പാർട്ടിയെ രക്ഷിക്കാൻ നേതാക്കള്‍ ഊർജം ഉപയോഗിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരുപം ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.