ഡൽഹി : 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ട് എഐസിസി തലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. എഐസി സി സെക്രട്ടറിമാരിൽ വലിയൊരു ഭാഗത്തെ മാറ്റിനിർത്തി സംഘടനയിലേക്ക് പുതുതലമുറയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്രയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം ഈ തസ്തികകളിലേക്ക് പരിഗണിക്കുന്ന 130-ഓളം സാധ്യതയുള്ള സ്ഥാനാർഥികളുമായി അഭിമുഖം നടത്തി കഴിഞ്ഞു.
നിലവിലുള്ള എഐസിസി സെക്രട്ടറിമാരുമായി ഗാന്ധി സഹോദരങ്ങൾ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും, അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ഫീഡ്‌ബാക്ക് നൽകുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ഈ യോഗത്തിന് പിന്നാലെ പുനഃസംഘടന നടക്കാനാണ് സാധ്യത. നിലവിലുള്ള സെക്രട്ടറിമാരിൽ 50 ശതമാനത്തോളം പേർ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. സെപ്റ്റംബർ 7-ന് ആരംഭിച്ച ഗ്രൂപ്പ് അഭിമുഖങ്ങളിൽ ഓരോ സ്ഥാനാർഥിയെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോർട്ടുകൾ സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംഘടനയിലെ അവരുടെ പ്രവർത്തന പരിചയവും മികവും സംബന്ധിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടുകളിൽ അടങ്ങിയിരുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി കോൺഗ്രസിന് നിലവിൽ 64 എഐസിസി സെക്രട്ടറിമാരുണ്ട്.
അതത് എഐസിസി ജനറൽ സെക്രട്ടറിമാരുടെയോ ഇൻ-ചാർജുമാരുടെയോ കീഴിൽ സംസ്ഥാന യൂണിറ്റുകളുടെ മേൽനോട്ടത്തിനും പ്രവർത്തനത്തിനും സഹായിക്കുകയാണ് ഇവരുടെ ചുമതല. മറ്റ് ചിലര്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, കെ.സി വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ ഡൽഹിയിലെ പ്രധാന പാർട്ടി ഓഫീസുകളിലും ജോലി ചെയ്യുന്നു.
































