തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം കാര്യക്ഷമമാക്കാനുള്ള മാനദണ്ഡങ്ങൾക്ക് ഹൈക്കമാൻഡ് ഏകദേശ രൂപം നൽകി. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാർത്ഥികളാക്കും.
രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്ക് ഇളവുനൽകും. എം.പിമാരെ മത്സരിപ്പിക്കില്ല. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല.
സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണം. യുവാക്കൾക്കും വനിതകൾക്കും കൃത്യമായി ഉറപ്പുവരുത്തണമെന്നും മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു. ബഡ്ജറ്റ് സമ്മേളനത്തിനെത്തുമ്പോൾ കേരളാ എം.പിമാരുമായി രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും.