ന്യൂഡൽഹി : ബിഹാറിലും ഒഡീഷയിലും നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറുകയും വിട്ടുനിൽക്കുകയും ചെയ്തതോടെ എൻഡിഎയ്ക്ക് അപ്രതീക്ഷിത ജയം. ബിഹാറിൽ ജയിക്കാൻ 41 വോട്ട് വേണമെന്നിരിക്കെ, മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ എൻഡിഎ സ്ഥാനാർഥി ഉപേന്ദ്ര കുശ്‌വാഹ 38 വോട്ടുകൾക്ക് വിജയിച്ചു. പ്രതിപക്ഷം സംയുക്തമായി പിന്തുണച്ച സ്വതന്ത്രസ്ഥാനാർത്ഥി ഡോ. ദത്തേശ്വർ ഹോട്ടയാണ് തോറ്റത്. ഒഡീഷയിൽ 11 പ്രതിപക്ഷ എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി 34 വോട്ടുകളോടെ വിജയിച്ചു.
ബിജെഡിയിലെ ആറും കോൺഗ്രസിലെ മൂന്നും അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടുകളാണ് എൻഡിഎ പക്ഷത്തേക്ക് പോയത്. അതേസമയം, ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തടസ്സവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വോട്ടെണ്ണൽ തടസ്സപ്പെടുകയും കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.






























