കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നിയോജക മണ്ഢലത്തിലെ സ്ഥാനാർത്ഥിയായി കെഎം ഷാജിയെ മുസ്ലിംലീഗ് കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ. പാലാരിവട്ടം അഴിമതി കേസ് പ്രതിയായ ഇബ്രാഹിം കുഞ്ഞ് ഇക്കുറി മത്സരിക്കാനില്ലെങ്കില്‍ കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പ്രാദേശിക നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പാലാരിവട്ടം അഴിമതിയിൽ അന്വേഷണം നേരിടുന്ന സിറ്റിംഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ ഇത്തവണ മത്സരിപ്പിക്കുന്നതിനോട് മുന്നണിയിൽ താൽപ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കിൽ പകരം പരിഗണിക്കുന്നവരിൽ പ്രധാനി കെ എം ഷാജിയാണ്. ലീഗിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ രംഗത്ത് വരുന്നത്.
കളമശ്ശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ട് വെക്കുന്നു. ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിൽ ലീഗിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.