ന്യൂഡല്‍ഹി : കേരളത്തിലെ ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ ഗ്രൂപ് ക്വോട്ട നടപ്പില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട്, ഉടക്കിനില്‍ക്കുന്ന പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ മെരുക്കാന്‍ ഹൈകമാന്‍ഡ് അനുനയ സംഭാഷണത്തില്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കളത്തില്‍. ഓണത്തിന് ശേഷം പട്ടിക പുറത്തിറക്കുമെന്നാണ് അദ്ദേഹം നല്കുന്ന സൂചന. തങ്ങളെ അവഗണിച്ചു മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയൂം തുടരുന്നത്. ഗ്രൂപ് ക്വോട്ട പ്രകാരം ഭാരവാഹിത്വം കിട്ടില്ലെന്നുവന്നാല് അവര്‍ക്കൊപ്പമുള്ളവര്‍ തനിയെ വഴിക്കുവരുമെന്നാണ് കെ.സുധാകരന്, വി.ഡി സതീശന് എന്നിവര്‍ നയിക്കുന്ന പുതിയ നേതൃത്വത്തിന്റെ പക്ഷം.
ഗ്രൂപ് നേതാക്കളുടെ താല്പര്യങ്ങള്ക്കപ്പുറം, പുതുതായി നിയോഗിച്ച നേതൃനിരക്ക് പറ്റിയ ടീമാണ് ഇനി സംസ്ഥാനത്ത് ഉണ്ടാകേണ്ടതെന്ന് ഹൈകമാന്‍ഡും കരുതുന്നു. ഡി.സി.സി പ്രസിഡന്റ് പട്ടികയുടെ കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി.സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് ചുരുക്കപ്പട്ടിക താരിഖ് അന്‍വറിന് കൈമാറിയത്. ഈ പുതിയ നേതൃത്വം ഒന്നിച്ചുനിന്ന് നല്കിയ പട്ടിക പൊളിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നിര്‍ദേശിക്കുന്ന പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഹൈകമാന്‍ഡിന്. അത് പട്ടിക നല്കിയ അഞ്ചുപേരെയും അവഹേളിക്കുന്നതിനു തുല്യമാണ്.
അതുകൊണ്ട് പട്ടികയിലുള്ള പേരുകള്‍ മുന്‍നിര്‍ത്തി ചര്‍ച്ചയാകാം. ഇതോടെയാണ് ഗ്രൂപ് നേതാക്കള്‍ പൊട്ടിത്തെറിച്ച് സോണിയക്ക് കത്തെഴുതിയത്. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയതും ഗ്രൂപ് സമ്മര്‍ദങ്ങള്‍ അവഗണിച്ചാണെന്നിരിക്കേ, ഡി.സി.സി പ്രസിഡന്റ് നിയമനങ്ങളിലും അതേ നിലപാട് തന്നെയാണ് ഉള്ളതെന്ന് ഹൈകമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെ പുതിയ നേതാക്കളോട് ഡല്‍ഹി ചര്‍ച്ചകളില്‍ വ്യക്തമാക്കിയിരുന്നു. ചുരുക്കപ്പട്ടിക നല്‍കുന്നതിനുമുമ്പ് പുതിയ നേതൃത്വം ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും അഭിപ്രായം തേടിയില്ലെന്ന ആരോപണം ശരിയാണെന്ന് ഹൈകമാന്‍ഡ് കരുതുന്നുമില്ല.
പരിഗണിക്കേണ്ടവരുടെ പട്ടിക എഴുതിനല്കാന് ഇരുവരോടും പുതിയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് വൈകിയപ്പോള്‍, നേരത്തേ നടന്ന കൂടിയാലോചനയില്‍ ഉയര്‍ന്ന പേരുകള്‍ കൂടി അടിസ്ഥാനപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക ഡല്‍ഹിയിലെത്തിയ നേതൃസംഘം കൈമാറുകയായിരുന്നു. അത് ഗ്രൂപ് നേതാക്കള്‍ പ്രതീക്ഷിച്ചതിന് അപ്പുറമായി. പുതിയ നേതൃത്വത്തിന്റെ താല്പര്യമാണ് മേല്‍കൈ നേടിയതെന്നാണ് അവരുടെ കുറ്റപ്പെടുത്തല്‍. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്ദങ്ങള്ക്കൊത്ത് നിലപാടെടുക്കേണ്ടിവന്ന മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ വഴങ്ങിനില്‍ക്കാന്‍ സുധാകരന് തയാറല്ല.
ചുരുക്കപ്പട്ടികയിലേക്ക് പേരുനല്കാന് വൈകിച്ചത് ബോധപൂര്‍വമാണെന്ന് പുതിയ നേതൃത്വം കരുതുന്നു. ആഗസ്റ്റ് 15ന് മുന്‍പ് ചുരുക്കപ്പട്ടിക നല്കാന് ഹൈകമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. പക്ഷേ, ഗ്രൂപ് നേതാക്കള്‍ സഹകരിച്ചില്ല. ഗ്രൂപ് നേതാക്കളില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്നു വരുത്താനുള്ള ഈ ശ്രമം അട്ടിമറിക്കാനാണ് പുതിയ നേതാക്കള്‍ ഒരുമിച്ചെത്തി പട്ടിക നേതൃത്വത്തിന് നല്‍കിയത്. ഇനിയിപ്പോള്‍ അതു പൊളിക്കാന്‍ പറ്റാത്ത കെണിയിലാണ് ഗ്രൂപ് മാനേജര്‍മാര്‍.