ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി ഡിഎംകെയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിക്കലല്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ. ബിജെപിയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാണ് മതേതര നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 117 സീറ്റുകൾ വേണമെന്നിരിക്കെ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകൾ മാത്രം അകലെയുള്ള വിജയ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ബന്ധപ്പെടുകയും പിന്തുണ തേടുകയും ചെയ്തു. തമിഴ്‌നാട്ടിൽ ബിജെപി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയാൻ മതേതര സഖ്യത്തെ പിന്തുണയ്ക്കുക എന്നതായിരുന്നു ഹൈക്കമാൻഡിന്റെ തീരുമാനമെന്ന് മാണിക്കം ടാഗോർ പറഞ്ഞു.കോൺഗ്രസിനെ ‘പിന്നിൽ നിന്ന് കുത്തിയവർ’ എന്ന് വിശേഷിപ്പിച്ചത് ഡിഎംകെയിലെ ജൂനിയർ നേതാക്കളാണ്. അതിന് അമിത പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ വർഗീയ ശക്തികളിൽ നിന്ന് സംരക്ഷിക്കുക എന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























