തൃക്കാക്കര : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്ന് സിപിഐ എം നേതാവ് എം.സ്വരാജ്. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോൺഗ്രസുകാർ മറ്റ് ശവക്കല്ലറകൾക്ക് മുകളിൽ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തിൽ അവർ മാപ്പുപറയണം. ക്യാമറയിൽ മുഖംവരാൻവേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സിപിഐ എമ്മിനില്ലെന്നും സ്വരാജ് വ്യക്തമാക്കി. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയർത്താൻ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തെയും സഭയെയും കോൺഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണെന്നും എം.സ്വരാജ് പറഞ്ഞു.
തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ.വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല, എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.