ബെംഗളൂരു : ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ ബെംഗലൂരുവിൽ ഒരാഴ്ചയ്ക്കിടെ എത്തിയത് 466 വിദേശികളെന്ന് റിപ്പോർട്ട്. കൊവിഡ് പരിശോധന നടത്തിയത് 100 പേർക്ക് മാത്രമാണ്. ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് രണ്ട് പേർക്കല്ല 12 പേർക്ക് ഒമിക്രോൺ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.
ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്. കോൺഫറൻസിൽ പങ്കെടുത്തവർക്കായി വ്യാപക അന്വേഷണം നടത്തുന്നുണ്ട്. കോൺഫറൻസിന് ശേഷം ഡോക്ടർമാർ മാളുകളും റെസ്റ്റോറന്റുകളും സന്ദർശിച്ചു. ഇവർ നഗരത്തിൽ പലയിടത്തും ഒത്തുകൂടി. 125 ടാക്സികൾ കോൺഫറൻസിന് ശേഷം ബുക്ക് ചെയ്തിരുന്നുവെന്നും സമ്മേളനത്തിനെത്തിയ വിദേശികളുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.