ഡൽഹി: ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്. പാർട്ടിയിൽ നിന്ന് ഏറെ അകന്ന് കേന്ദ്ര സർക്കാരിനോട് ശശി തരൂർ അടുത്തതായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നതിൽ നടപടിയെടുത്താൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഇന്ത്യ-പാക് സംഘർഷത്തിൽ കോൺഗ്രസ് നിലപാട് മറികടന്ന് കേന്ദ്രസർക്കാരിന് തരൂർ വലിയ പിന്തുണ നൽകിയത്. തരൂരിന്റെ പേര് കോൺഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിർദേശിക്കാത്തതും ഈ മോദി അനുകൂല പ്രസ്താവനകളെ തുടർന്നാണ്. എന്നാൽ സംഘത്തിൽ കോൺഗ്രസ് നൽകിയ പേരുകൾ വെട്ടിയാണ് കേന്ദ്ര സർക്കാർ ശശി തരൂരിനെ ഉൾപ്പെടുത്തിയത്. തരൂരിനെ പരിഗണിച്ചതിലൂടെ കോൺഗ്രസിൻറെ ഉത്തരം മുട്ടിക്കുക കൂടിയാണ് ബിജെപി ലക്ഷ്യം.
വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു എന്നതാണ് കോൺഗ്രസ് പ്രതികരണം. എന്നാൽ പാർട്ടി തീരുമാനം തരൂർ അംഗീകരിക്കാൻ തയ്യാറാകാത്തതും കോൺഗ്രസിനെ പ്രകോപിച്ചിട്ടുണ്ട്. തരൂർ തനിക്ക് ക്ഷണം ലഭിച്ച കാര്യം എഐസിസി നേതൃത്വത്തെ അറിയിക്കാത്തതും അതൃപ്‌തി വർധിപ്പിച്ചു. തങ്ങൾ നിർദ്ദേശിച്ച പേരുകൾ കോൺഗ്രസ് പുറത്തുവിട്ടതോടെ പാർട്ടിയിൽ നിന്ന് തരൂർ ഏറെ അകന്നു എന്ന സൂചനകളാണ് നൽകുന്നത്. തരൂറിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം നേരത്തെ തന്നെ പാർട്ടിയിൽ തന്നെ ശക്തമാണ്.എന്നാൽ ദേശ സ്നേഹം അടക്കം ചൂണ്ടികാട്ടിയാണ് തരൂർ പ്രതിനിധി സംഘത്തിൽ പങ്കെടുക്കുന്നതിനെ ന്യായീകരിക്കുന്നത്. പ്രതിനിധി സംഘത്തിൽ പങ്കെടുക്കുന്നതിന് തരൂരിനെതിരെ നടപടിയെടുത്താൽ ജനങ്ങൾ എതിരാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്.