കോന്നി : നാടുമുഴുവൻ വേനൽ ചൂടിൽ വെന്തുരുകുമ്പോൾ കോന്നിയിലെ ശീതള പാനീയ കടകളിൽ തിരക്കേറുന്നു. കോന്നി മുരിങ്ങ മംഗലം പാലത്തിന് സമീപത്തെയും കോന്നി മാമൂട് ഭാഗത്തെയും കടകളിൽ ആണ് കൂടുതൽ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഈ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുലുക്കി സർബത്ത് കടകളിൽ ആണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. വിവിധ നിറങ്ങളിലും രുചികളിലുമുള്ള കുലുക്കി സർബത്തുകളുടെ മധുരം നുകരാൻ കുടുംബാംഗങ്ങൾ അടക്കം നിരവധി ആളുകൾ ആണ് എത്തുന്നത്. ഉപ്പിലിട്ട മാങ്ങയും അമ്പഴങ്ങയും നെല്ലിക്കയുമെല്ലാം ശീതളപാനീയ കടകളിൽ നിരന്നിട്ടുണ്ട്. ദിവസവും ആയിരകണക്കിന് രൂപയുടെ ശീതളപാനീയങ്ങൾ ആണ് കോന്നിയിൽ വിറ്റഴിഞ്ഞു പോകുന്നത്. വെള്ളം കുടിക്കാൻ വരുന്ന ആളുകൾ മണിക്കൂറുകൾ കാത്ത് നിന്നതിന് ശേഷമാണ് വെള്ളം കുടിച്ചിട്ട് പോകുന്നത്.
ബൈക്ക് യാത്രക്കാർ ആണ് ഏറെയും. പല സ്ഥാപനങ്ങളുടെയും പുറത്ത് പോയി ജോലി ചെയ്യുന്ന ആളുകൾ ആണ് വേനൽ ചൂടിനെ അതിജീവിക്കാൻ വെള്ളം കുടിക്കാൻ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആളുകൾ എത്തുന്നത് വർധിച്ചതോടെ പുതിയ ശീതള പാനീയങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിൽ ആണ് കച്ചവടക്കാർ. ജ്യൂസ് കടകളും തിരക്കിൽ അമരുകയാണ്. തണ്ണിമത്തനും കരിമ്പും പഴ വർഗ്ഗങ്ങളും എല്ലാം ജ്യൂസ് കടകളിൽ നിരത്തി വെച്ചിരിക്കുന്നത് കണ്ടാൽ ആരും ഒന്ന് നോക്കി പോകും. കൊച്ചുകുട്ടികൾക്ക് പോലും വിവിധ തരം പാനീയങ്ങളുടെ പേരുകൾ അറിയാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. മൺകുടങ്ങളിൽ തണുപ്പിച്ച് വെച്ചിരിക്കുന്ന മോരുംവെള്ളത്തിനും ആവശ്യക്കാർ ഏറെയാണ്. പച്ചമുളകും കറിവേപ്പിലയും ചുവന്നുള്ളിയും എല്ലാം ചതച്ചിട്ട മോരും വെള്ളം ശാരീരിക ക്ഷീണത്തിന് അത്യുത്തമം എന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ സമ്മതിക്കുന്നു. വരും ദിവസങ്ങളിൽ കോന്നിയിൽ ചൂട് വർധിച്ചാൽ ശീതള പാനീയ കടകളിൽ ഇനിയും തിരക്ക് വർധിക്കാൻ ആണ് സാധ്യത.