റാന്നി: പെരുനാട് – പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് സംഘമിക്കുന്നിടത്തെ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നതും ബലക്ഷയം സംഭവിച്ചതുമായിരുന്നു. ക്രാഷ് ബാരിയര്‍ ഇല്ലാത്തതുമൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. റോഡിലെ ഏറ്റവും വലിയ വളവോടു കൂടിയ പ്രദേശമാണ് ഇത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കലുങ്കിന്റെ അവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡിൽ കലുങ്കിനോട് ചേർന്ന് അപകടങ്ങളും പതിവായിരുന്നു. ശബരിമല പാത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷംതോറും പി.ഡബ്ല്യു.ഡി റോഡ് പുനരുദ്ധീകരിക്കുമെങ്കിലും കലുങ്കിന്റെ സ്ഥിതി മോശമായി തുടരുകയായിരുന്നു. രണ്ടു റോഡുകൾ ചേരുന്ന പ്രദേശം ആയതിനാലും മഴക്കാലത്ത് അപകട സാധ്യത ഏറെയാണ്. പ്രളയത്തിൽ അടിഞ്ഞു കൂടിയ ചെളിയും ചരൽ മണ്ണും മറ്റും റോഡിൽ കെട്ടിനിന്നു വഴുക്കൽ ഉണ്ടാവുന്നതും അപകടങ്ങൾക്ക് കാരണമായിരുന്നു.