കോന്നി : നിർമ്മാണ ഉത്ഘാടനം കഴിഞ്ഞ് വർഷങ്ങളായി നിർമ്മാണം മുടങ്ങി കിടന്നിരുന്ന കോന്നി മിനി ബൈപാസ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ട ടാറിങ് പൂർത്തിയായി. ഉടൻ തന്നെ രണ്ടാം ഘട്ട ടാറിങ് ജോലികളും പൂർത്തിയാക്കി ഐറിഷ് ഓട, ചപ്പാത്തുകൾ എന്നിവ നിർമ്മിച്ച് റോഡ് പൊതുജനങ്ങൾക്കായി തുറന്ന് നൽകുവാൻ ആണ് അധികൃതർ ലക്ഷ്യമിടുന്നത്. പകുതി ഭാഗം കോൺക്രീറ്റിങ് കഴിഞ്ഞതിന് ശേഷമാണ് ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തിയായി വരുന്നത്. 2022 ജൂൺ 12നാണ് കോന്നി മിനി ബൈപാസ് നിർമ്മാണ ഉദ്ഘാടനം കോന്നി എം എൽ എ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കുന്നത്. ആറ് മാസങ്ങൾ ആയിരുന്നു ബൈപാസിന്റെ നിർമ്മാണ കാലാവധി. എന്നാൽ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിർമ്മാണം ആരംഭിച്ചിരുന്നില്ല. മഴക്കാലം ആയതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടി നിന്ന് യാത്രയും ദുരിതത്തിലായി. റീബിൽഡ് കേരള ഇൻഷെറ്റീവ് പദ്ധതി പ്രകാരം മെയ്‌ന്റനൻസ് തുക ഉൾപ്പെടെ 2.57 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പ്രവർത്തി ബിജു കൺസ്ട്രക്ഷൻ ഏജൻസി ആണ് കരാർ ഏറ്റെടുത്തത്.
മിനി ബൈപാസിന്റെ ആദ്യ സ്ട്രച്ച് നിലവിൽ ഉള്ള റോഡ് മുഴുവനായി പൊളിച്ച് നീക്കിയ ശേഷം സിമെന്റ് സ്രെബിലൈസെഷൻ ചെയ്ത ശേഷം പതിനഞ്ച് സെന്റിമീറ്റർ ഘനത്തിൽ സിമെന്റ് ട്രീറ്റെഡ് ക്രഷ്ട് റോഡ് 3.75 മീറ്റർ വീതിയിൽ ബി എം ബി സി യിൽ ടാർ ചെയ്യും. രണ്ടാമത്തെ സ്ട്രച്ച് 3.75 മീറ്റർ വീതിയിൽ ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുവാനും കോന്നി ചന്ത ഭാഗത്ത് കൂടി കടന്നുപോകുന്ന മൂന്നാമത്തെ സ്‌ട്രെച്ച് 3.75 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ഉള്ള കോൺക്രീറ്റ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാലും അഞ്ചും സ്‌ട്രെച്ച് 3.0 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് ആയും നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചത്. സുരക്ഷ ബോർഡുകൾ, ഐറീഷ് ഓട എന്നിവയും റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കും. മഴക്കാലത്ത് ഏറെ ദുഷ്കാരമായിരുന്നു ഈ വഴിയുള്ള സഞ്ചാരം. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതോടെ ഇതിനും പരിഹാരം കാണുവാൻ സാധിക്കും.