പത്തനംതിട്ട : ശബരിമല വിമാനത്താവളം വഴിയുള്ള പ്രധാന സംസ്ഥാനപാതാ നിർമാണം അന്തിമ ഘട്ടത്തിൽ. പുനലൂരിൽ ആരംഭിച്ച് മൂവാറ്റുപുഴയിൽ അവസാനിക്കുന്ന ഈ പാതയുടെ അന്തിമ മിനുക്ക് പണികളാണ് ഇപ്പോൾ നടക്കുന്നത്. പുനലൂരിൽനിന്ന് എറണാകുളത്തിനുള്ള എളുപ്പ മാർഗം എന്നതിലുപരി കേരളത്തിന്റെ വടക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് ശബരിമലയിലേക്ക് എത്താനും ഈ ഹൈവേ പ്രയോജനപ്പെടും. മലബാർ മേഖലയിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ പോകാതെ എരുമേലി, പമ്പ എന്നിവിടങ്ങളിൽ എത്താൻ ഇത് വഴി കഴിയും.
എംസി റോഡിനേക്കാൾ വാഹനത്തിരക്ക് കുറവായതിനാൽ പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി വഴി എറണാകുളത്തിനുള്ള എളുപ്പവഴിയായും ഇത് കഴിയും. ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരക്കുറവും ഉണ്ട്. തിരക്കും ദൂരവും കുറവായതിനാൽ സമയവും ലാഭിക്കാൻ കഴിയും. റോഡ് നിർമാണം പൂർണമായും പൂർത്തിയാകുമ്പോൾ ഏറ്റവും പ്രയോജനം ലഭിക്കുന്നത് പത്തനംതിട്ട ജില്ലയ്ക്കാണ്. ജില്ലയിലെ കോന്നി, കൂടൽ, കലഞ്ഞൂർ, തണ്ണിത്തോട്, തേക്കുതോട്, സീതത്തോട്, വടശേരിക്കര, റാന്നി, വെച്ചൂച്ചിറ പ്രദേശങ്ങളിലുള്ളവർ എറണാകുളത്തിനുള്ള പ്രധാന പാതയായി ഇത് ഉപയോഗിക്കാൻ കഴിയും. തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ വഴിയോ കോട്ടയം വഴിയോ ആയിരുന്നു പോകേണ്ടിയിരുന്നത്.





























