പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി നിര്‍മ്മാണത്തിന് ലഭിച്ച സംഭാവന തുകയും അടിച്ചു മാറ്റിയതായി വിവരാവകാശ രേഖ. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് നൽകിയ വിവരാവകാശ നിയമപ്രകാരം ഉള്ള അപേക്ഷയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രി വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയിലൂടെയാണ് വിവരങ്ങൾ പുറത്തു വന്നത്. 2024 സെപ്റ്റംബർ 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിപി രാജപ്പന്റെ അധ്യക്ഷതയിൽ നടന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ അവതരിപ്പിച്ച മിനിറ്റ്സിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ആവശ്യത്തിന് എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് 20000 രൂപയും മൈക്രോ ലാബ് ലാബോറട്ടറി മുപ്പതിനായിരം രൂപയും നൽകിയത് ആയിട്ടാണ് വായിച്ചത്. മിനിറ്റിന്റെ പകർപ്പിലും ആയത് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ സ്ഥാപനങ്ങൾ തുക നൽകിയിട്ടില്ലെന്നും തുക നൽകാമെന്ന് സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ വെന്നുമാണ് പത്തനംതിട്ട ജനറൽ ആശുപത്രി വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടി. നിർമ്മാണ ഉദ്ഘാടന പരിപാടി നടത്താൻ ജില്ലാ പഞ്ചായത്ത് നഗരസഭയോ ആശുപത്രി മാനേജിങ് കമ്മിറ്റിയോ നേരത്തെ തീരുമാനം എടുത്തിരുന്നില്ല. ഉദ്ഘാടന പരിപാടിക്കായി രണ്ടു ലക്ഷത്തി മുപ്പത്തൊരായിരത്തി നാനൂറ്റി ഒമ്പത് രൂപ ചെലവായി. പണിയുടെ കോൺടാക്ടർ തുക തരാമെന്ന് വാക്ക് പറഞ്ഞിട്ട് നൽകാത്തതിനാൽ പലരുടെയും തുക നൽകിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. നബാർഡിൽ നിന്നും അനുവദിച്ച 22.16 കോടി രൂപ ഉപയോഗിച്ച് ആരംഭിച്ച ഓ പി ബ്ലോക്കിന്റെ നിർമ്മാണം 15 ശതമാനവും എൻഎച്ച് എം ഫണ്ട് ഉപയോഗിച്ച് 23.62 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രിട്ടിക്കൽ കയർ ബ്ലോക്ക് യൂണിറ്റിന്റെ പണികൾ 5% വും മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു.





























