കോന്നി : ശബരിമല തീർത്ഥാടനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാകാത്തത് തീർത്ഥാടകരുടെ യാത്രയെ ബാധിക്കും. പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണം നടക്കുന്നതിനിടെയുള്ള തീർത്ഥാടനം ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
ശബരിമല മണ്ഡലകാലത്ത് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പൻമാർ ചെങ്കോട്ട, പുനലൂർ, കോന്നി, വടശേരിക്കര, പെരുനാട് വഴിയാണ് ശബരിമലയ്ക്ക് പോകുന്നത്. എന്നാൽ ഇത്തവണ പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുനലൂർ മുതൽ റാന്നിവരെ മിക്കയിടങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ 738 കോടി രൂപ ചിലവിൽ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്. പുനലൂർ മുതൽ കോന്നി വരെ 226.61 കോടി രൂപയാണ് അടങ്കൽ തുക. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്.
പതിനാല് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പത്ത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തുന്ന റോഡിന്റെ ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. കോന്നി, ചിറ്റൂർ മുക്ക്, മല്ലശേരിമുക്ക്, കുമ്പഴ വടക്ക്, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക്പടി, ട്രഷറിപ്പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ് സ്റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, തുടങ്ങിയ ജംക്ഷനുകൾ എല്ലാം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വികസിപ്പിക്കും.
ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേകള്‍, നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കും. എന്നാൽ പ്രതികൂല കാലാവസ്ഥയും കോവിഡും മൂലം സമയ ബന്ധിതമായി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കുവാനായിട്ടില്ല. ഇതിനാൽ ശബരിമല തീർത്ഥാടനത്തിന് ഇത്തവണ തീർത്ഥാടകർ കാനന പാതയെ ആശ്രയിക്കേണ്ടിവരും.
ചെങ്കോട്ട, അച്ചൻകോവിൽ, തുറ, കല്ലേലി, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് ഇത്തവണ തീർത്ഥാടകർക്ക് ശബരിമലയിൽ എത്തിച്ചേരേണ്ടിവരും. എന്നാൽ കാനന പാതയിൽ കല്ലേലി മുതൽ അച്ചൻകോവിൽ വരെ റോഡിന് വീതിയില്ലാത്തത് മൂലം ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനും ബുദ്ധിമുട്ട് നേരിടും. തീർത്ഥാടകർ കൂടുതലും അച്ചൻകോവിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് കല്ലേലി എത്തുമ്പോൾ വഴിയിൽ വന്യമൃഗ ശല്യവും രൂക്ഷമാണ്.
കല്ലേലി മുതൽ തുറവരെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല. കോന്നിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഈ മാസം തന്നെ പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം നിർമ്മാണത്തിൽ തടസം നേരിട്ടിരുന്നു. കാനന പാതയിൽ തീർത്ഥാടനത്തിന് ആവശ്യമായ സൌകര്യങ്ങളൊരുക്കിയാൽ നാൽപ്പത് കിലോമീറ്റർ ദൂരം തീർത്ഥാടകർക്ക് ലാഭിക്കാനാകും.