എഴുമറ്റൂർ : ശോച്യാവസ്ഥയിലായ പാലം പുനർനിർമിച്ചെങ്കിലും അപകട സാധ്യത ഇരട്ടിക്കുന്നതായി പരാതി. പുനർനിർമിച്ച കൊറ്റൻകുടി പാലത്തിന്റെ സമീപന പാതയുടെ ഓരങ്ങളിലെ സംരക്ഷണഭിത്തി നിർമാണം വൈകുന്നതാണു യാത്രക്കാർക്കും നാട്ടുകാർക്കും ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 17ന് ആണു പഴയപലം പൊളിച്ചു നീക്കി പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. പാലം പുനർനിർമാണവും ഓരത്തെ സംരക്ഷണ ഭിത്തിയും ഐറിഷിങ്ങും ടാറിങ്ങുമാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
ജൂൺ രണ്ടാം വാരം പാലം ഗതാഗതത്തിനു തുറന്നുനൽകിയെങ്കിലും ഒരു മാസം പിന്നിട്ടും സമീപന പാതയുടെ സംരക്ഷണ ഭിത്തിനിർമാണം ആരംഭിച്ചിട്ടില്ല. പാതയോരങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നത് അസ്തിവാരത്ത് മണ്ണ് നീക്കൽ പ്രവൃത്തി മാത്രമാണു നടത്തിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ അപകട സൂചനയായി ചെറിയ പ്രതിബിംബ തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിത വേഗതത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഇരുവശങ്ങളിലേയും 12 അടിയിലധികം താഴ്ചയിലേക്കു പതിക്കും. സംരക്ഷണഭിത്തി നിർമാണം അടിയന്തിരമായി പൂർത്തീകരക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.





























