കൊച്ചി: ഓണക്കാലമെത്തിയിട്ടും പെൻഷനില്ലാതെ നിർമാണതൊഴിലാളികൾ. ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് എട്ട് മാസം പിന്നിടുന്നു. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളാണ് ദുരിതത്തിലാകുന്നത്. 1600 രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി പ്രതിവർഷം ഇവരിൽനിന്ന് 600 രൂപ അംശാദായം പിരിക്കുന്നുണ്ട്. പദ്ധതിയിൽ അംഗങ്ങളായി 2021ൽ 60 വയസ്സ് പൂർത്തിയായവർക്ക് ഇതുവരെ പെൻഷൻ ലഭിക്കാത്തതിന് പുറമേയാണ് നേരത്തേമുതൽ പെൻഷൻ ലഭിച്ചിരുന്നവർക്ക് കഴിഞ്ഞ എട്ടുമാസമായി പെൻഷൻ മുടങ്ങിയിരിക്കുന്നത്.
ക്ഷേമ നിധി ബോർഡിലേക്കുള്ള സെസ് പിരിവ് ഇഴയുന്നതാണ് പ്രതിസന്ധിക്ക് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ നിർമാണ തൊഴിലാളി ക്ഷേമ നിധിയിലേക്കുള്ള സെസ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കേരളത്തിൽ ഈ ചുമതല നിർവഹിക്കുന്നത് തൊഴിൽ വകുപ്പാണ്. പരാതി ഉയർന്നതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സെസ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.





























