എറണാകുളം : കേരള സർക്കാരിന്റെ ബമ്പർ ലോട്ടറി അടിച്ചിട്ടും യഥാസമയം സമ്മാനത്തുക ലഭിക്കാത്തതിനു കാരണം ബാങ്കിൻ്റെ വീഴ്ചയാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും നൽകിയ പരാതി എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷൻ തള്ളി. എറണാകുളം കടുങ്ങല്ലൂർ സ്വദേശി കെ അശോകൻ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഏലൂർ ബ്രാഞ്ചിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ കേരള ലോട്ടറിയുടെ 2020 ക്രിസ്മസ് -ന്യൂ ഇയർ ബമ്പറിലെ 10 ലക്ഷം രൂപ സമ്മാനത്തിന് അർഹനായി. ടിക്കറ്റ് എതിർകക്ഷി ബാങ്കിനെ ഏൽപ്പിച്ചു.30 ദിവസത്തിനകം തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ എത്തിക്കാത്തതുമൂലം തുക യഥാസമയം ലഭിച്ചില്ല എന്നാണ് പരാതി. 151 ദിവസം താമസിച്ചാണു ലോട്ടറി സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇത് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള സേവനത്തിലെ ന്യൂനതയാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും ബാങ്കിംഗ് ഓംബുഡ്സ്മാനെ പരാതിക്കാരൻ സമീപിച്ചു. 10000/- രൂപ നഷ്ടപരിഹാരമായി നൽകാൻ എതിർകക്ഷിയായ ബാങ്കിനു നിർദേശവും നൽകി.
ഇതിനിടെ, കേരള ലോട്ടറി ഡയറക്ടറേറ്റിനെ പരാതിക്കാരൻ സമീപിച്ച് കാല വിളംബം മാപ്പാക്കി ഉത്തരവ് വാങ്ങിയിരുന്നു. തുടർന്നാണ് 5 ലക്ഷം രൂപ തനിക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ പരാതിക്കാൻ സമീപിച്ചത്. കോവിഡ് ലോക്ക് ഡൗൺ കാലമായതിനാൽ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിലേക്ക് ടിക്കറ്റ് എത്താൻ കാലതാമസം ഉണ്ടായി എന്ന് സമ്മതിച്ച ബാങ്ക്, എന്നാൽ തങ്ങളുടെ സേവനത്തിൽ ന്യൂനതയില്ലെന്ന് വ്യക്തമാക്കി. ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ വീഴ്ച വരുത്തിയെന്നും ബാങ്ക് ആരോപിച്ചു. പിന്നീട് കിഴിവുകൾ കണക്കാക്കി സമ്മാനത്തുകയുടെ 6.30 ലക്ഷം രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നൽകിയ കാര്യവും ബാങ്ക് ബോധിപ്പിച്ചു. ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച കത്ത് പ്രകാരം ചില രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ കാലതാമസം വരുത്തിയെന്ന് ഉത്തരവിൽ വിലയിരുത്തി. ഈ സാഹചര്യത്തിൽ എതിർ കക്ഷിയുടെ സേവനത്തിൽ ന്യൂനതയുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിയാത്തതിനാൽ പരാതി നിരാകരിക്കുന്നതായി ഡി ബി ബിനു ,വി രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.