ഭോപ്പാൽ: സംസ്ഥാനത്ത് പാർട്ടിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ട രാജിയും വ്യാപക പരസ്യ പ്രതിഷേധങ്ങളും. മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെയാണ് കാര്യങ്ങൾ കൈവിട്ടത്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ, ബുർഹാൻപുർ തുടങ്ങി വിവിധ ജില്ലകളിൽ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തേറിയിലേക്ക് കാര്യങ്ങൾ നീങ്ങി. നിരവധി പേർ രാജിവെക്കുകയും നേതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുർഹാൻപുരിൽ നേതാക്കൾ രഹസ്യ യോഗം ചേർന്നതായും വിവരമുണ്ട്. ജില്ലാ ഭാരവാഹികളായിരുന്ന പലരും രാജിവെച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിലാണ് നിയമനങ്ങൾക്ക് അന്തിമ രൂപം നൽകിയത്. ആകെ 71 ജില്ലാ അധ്യക്ഷന്മാരിൽ 21 പേരെ നിലനിർത്തി. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള 36 പേരെ നിയമിച്ചു. ജനറൽ വിഭാഗത്തിൽ നിന്ന് 35 പേരാണ് പട്ടികയിലുള്ളത്. 12 ജില്ലാ അധ്യക്ഷന്മാർ ഒബിസി വിഭാഗത്തിൽ നിന്നാണ്. പത്ത് പേർ എസ്‌ടി വിഭാഗത്തിൽ നിന്നും പത്ത് പേർ എസ്‌സി വിഭാഗത്തിൽ നിന്നുമാണ്. നാല് സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് മൂന്ന് പേരെയും ജില്ലാ അധ്യക്ഷന്മാരാക്കി. ആറ് എംഎൽഎമാർ, എട്ട് മുൻ എംഎൽഎമാർ, മൂന്ന് മുൻ മന്ത്രിമാർ എന്നിവർ പുതുതായി ഡിസിസി പ്രസിഡൻ്റുമാരായി നിയമിക്കപ്പെട്ടു.






























