പത്തനംതിട്ട : വിമാനമിറങ്ങി പണിതീരാത്ത വീട്ടില്‍ ഭക്ഷണം ശരിക്കുകിട്ടാതെ സ്വയം നിരീക്ഷണത്തില്‍, സഞ്ചരിച്ച ഫ്‌ളൈറ്റില്‍ ആര്‍ക്കോ രോഗം വന്നതോടെ 21 ാം ദിവസം കോവിഡ് ടെസ്റ്റ്, പിറ്റേന്ന് ആദ്യം കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും 15 മിനിറ്റിന് ശേഷം സംശയമുണ്ടെന്നും പറഞ്ഞ് വീണ്ടും ആശുപത്രിയില്‍, 14ാം നാള്‍ ടെസ്റ്റ് നെഗറ്റീവായതോടെ തിരികെ വീട്ടിലേക്ക്, മൂന്നുദിവസമായി കുടിവെള്ളമില്ല, ആഹാരം ഒരുനേരം മാത്രം, ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കില്‍ മരിക്കാന്‍ അവകാശം തന്നു കൂടെ? പ്രവാസിയായ ഷനോജ് ചിറ്റാറിന്റെ കുറിപ്പ് വൈറല്‍ ആകുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ താലപ്പൊലിയുമായി സ്വീകരിക്കുവാന്‍ തയ്യാറെടുത്തുകഴിഞ്ഞ പത്തനംതിട്ട ജില്ലയില്‍ നിന്നുമാണ് ഈ കഥ പുറത്തുവരുന്നത്. ഇത് മാധ്യമസൃഷ്ടിയല്ല. ചില ഉദ്യോഗസ്ഥരാല്‍ ബലിയാടാക്കപ്പെട്ട ഒരു യുവാവിന്റെ സ്വന്തം കുറിപ്പാണ്. മനസ്സാക്ഷി അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ഇച്ഛാശക്തിയുള്ളവര്‍ ഇതിനെതിരെ നടപടിയെടുക്കണം.
ഷനോജ് ശ്രീധറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ ….
സർ,
ആദരണീയരായ ഇന്ത്യാ മഹാരാജ്യത്തിലെ പ്രധാനമന്ത്രിയും, കേരളത്തിലെ മുഖ്യമന്ത്രിയും അറിയുവാൻ താഴ്മയായി ബോധ്യപ്പെടുത്തു
മാർച്ച് ഇരുപത്തിരണ്ടാം തീയതി ഷാർജയിൽ നിന്നും AL 9l6 എയർ ഇന്ത്യ വിമാനത്തിൽ (സീറ്റ് നമ്പർ 26 C ) തിരുവനന്തപുരത്ത് എത്തിയ ഷനോജ് ശ്രീധർ എന്ന ഞാൻ സ്വമേധയാ പ്രൈമറി ഹെൽത്ത് സെൻറിലും ചിറ്റാർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം അന്നേ ദിവസം മുതൽ ഏപ്രിൽ 10 തീയതി വരെ പണി പൂർത്തീകരിക്കാത്ത പ്രാഥമിക കാര്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത എൻറെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഏറെ വൈഷമ്യങ്ങൾ സഹിച്ചും ഭക്ഷണം ദൗർലഭ്യം അനുഭവപ്പെ ട്ടും . 21 ദിവസങ്ങൾക്കുശേഷം ചിറ്റാർ പ്രൈമറി ഹെൽത്ത് സെൻട്രറിലേ ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം (ഞാൻ സഞ്ചരിച്ചിരുന്ന ഫ്ലൈറ്റിൽ ആർക്കോ രോഗം സ്ഥിരീകരിച്ചു എന്ന കാരണത്താൽ, അദ്ദേഹം പറയുകയുണ്ടായി ) യാതൊരുവിധത്തിലുള്ള രോഗങ്ങളോ രോഗലക്ഷണങ്ങളെ ഇല്ലാത്ത ഞാൻ 10-4-2020 ടെസ്റ്റ് നടത്തുകയും തുടർന്ന് 11-4-2020 വൈകുന്നേരം അഞ്ചുമണിക്ക് ഫോണിൽ വിളിച്ച് കുഴപ്പമില്ല എന്ന് പറയുകയും 15 മിനിറ്റുകൾക്ക് ശേഷം വീണ്ടും വിളിച്ച് റിസൾട്ട് എന്തോ സംശയം ഉണ്ട് ആയതിനാൽ നിങ്ങൾ ഹോസ്പിറ്റലിൽ എത്തണമെന്നും അറിയിച്ചു രാത്രി ഏഴരയോടെ കൂടി ആംബുലൻസ് എത്തുകയും അന്നേദിവസം രാത്രി 9 മണിക്ക് ( 11-4-2020 ) ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു . 14 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 24-4-2020 ൽ വൈകുന്നേരം കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനാൽ ഹോസ്പിറ്റൽ മോചിതനാകുകയും ആംബുലൻസിൽ മുൻപ് താമസിച്ചിരുന്ന (മറ്റാരും ഇല്ലാത്ത) പണിതീരാത്ത വീട്ടിൽ എത്തിക്കുകയും ചെയ്തു ഞാൻ ഇവിടെ എത്തിയ വിവരം പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഇന്നേക്ക് മൂന്നാം ദിവസം കുടി വെള്ളം ഇല്ല കമ്യൂണിറ്റി കിച്ചണിൽ നിന്നും എത്തിക്കുന്ന ഒരു നേരത്തെ ആഹാരം മാത്രം അനേകായിരം കോടി ജനങ്ങളുടെ വിശപ്പു മാറ്റാനും രോഗനിവാരണത്തിനും വേണ്ടി ചെലവഴിക്കുമ്പോൾ ഒരു വ്യക്തിയുടെ ആവലാതി ഉന്നതങ്ങളിൽ ഇരിക്കുന്ന അങ്ങയെ പോലുള്ള ആളുകളുടെ ശ്രദ്ധയിൽ പെട്ടമെന്നില്ല . കോവിഡ് ഉണ്ട് എന്ന (സംശയത്തിന്റെയോ) രോഗിയായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട എനിക്ക് . ആഹാരപദാർത്ഥങ്ങൾ എത്തിച്ചു നൽകുവാൻ മനസ്സുള്ളവർ ഉണ്ടാവാം . ഇനി എത്തിച്ചു നൽകിയാൽ അവരും നിരീക്ഷണത്തിൽ ആകും .(അനുഭവം)
ഞാനായി ഒരു വ്യക്തിയെ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു ബുദ്ധിമുട്ടിലേക്ക് തള്ളിയിടാനും ആഗ്രഹിക്കുന്നില്ല സർ,
അതുപോലെ “കോവിഡ് ടെസ്റ്റ്” നടത്തിയ റിസൾട്ട് ചോദിച്ചാൽ റിസൾട്ട് കാണാൻ കഴിയില്ല എന്ന അധികൃതരുടെ ഭാഷ്യം ഒരു രോഗിക്ക് അവന്റെ രോഗനിർണയം നടത്തിയ റിസൽട്ട് കാണാൻ അവകാശമില്ലാത്ത ഈ നാട്ടിൽ
ഒരു പ്രവാസി ആയതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ നാളിതുവരെ അനുഭവിച്ച ദുരിതങ്ങൾ തുടർന്നും അനുഭവിക്കാൻ ശേഷി ഇല്ലാത്തതിനാൽ ഇരുകൈകളും കൂപ്പി പറയുകയാണ് ജീവിക്കുവാനുള്ള മനുഷ്യാവകാശം ഇല്ലെങ്കിൽ മരിക്കാൻ അവകാശം തന്നു കൂടെ..🙏 🙏🙏
ഇത് ഒരുപക്ഷേ എന്നെ പോലെ ഒറ്റപ്പെട്ടുപോയ ഓരോ പ്രവാസിയായ രോഗിയുടെയും മനസ്സാണ് ആണ് ചിന്തയാണ് .
ഷനോജ് ചിറ്റാർ
(ദയവായി ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കുക)