ന്യൂഡൽഹി : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് നാട്ടിൽ എത്തിക്കും. വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ എത്തിക്കാൻ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇരു പ്രവിശ്യകളിൽ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്നും നടക്കും. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തോടെ 12 പുതിയ ലാബുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുമോ എന്നതാണ് ഇത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.